കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ വഴികളും പിന്നീട് എത്തിച്ച സ്ഥലങ്ങളിലും അന്വേഷണസംഘം തെളിവെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. തെളിവെടുപ്പ് പൂർത്തിയായതോടെ ഇനി പ്രതികളെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം അനുപമയുടെ കൈയക്ഷര പരിശോധനയുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പുതിയതായി എഴുതിച്ച രണ്ട് സാമ്പിളുകൾ റവന്യൂ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലോടെയാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി ഇത് കോടതിയിൽ നിന്നുമാകും തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയയ്‌ക്കുക. കുറ്റകൃത്യം ആസൂത്രണം ചെയ്തത് സംബന്ധിച്ച് അന്വേഷണ സംഘം ഡയറി കണ്ടെത്തിയിരുന്നു. ഇതിലുള്ള കൈയക്ഷരം അനുപമയുടേതെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.
പ്രതികൾക്ക് തമിഴ്‌നാട്ടിലുള്ള ബന്ധം കണ്ടെത്തുന്നതിനായി തെങ്കാശി സ്വദേശി നവാസിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൂടുതൽ ആരുടെയെങ്കിലും സഹായം പ്രതികൾക്ക് ലഭിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിനാണ് ഇയാളെ ചോദ്യം ചെയ്തത്.















