ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം കൂടുന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. എല്ലാ വർഷവും ശൈത്യകാലത്ത് വായുമലിനീകരണ തോത് വർദ്ധിക്കുകയാണ്. കുറച്ച് മാസങ്ങളായി ഡൽഹിയിലെ വായുമലിനീകരണം ഉയർന്ന നിലയിൽ തന്നെ തുടരുന്ന സാഹചര്യമാണുള്ളത്.
‘അടുത്ത ശൈത്യകാലം കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കണം’, ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, സുധാംശു ധൂലിയ എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. അതിനായി വായു മലിനീകരണം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശവും നൽകി.
കൃഷിയിടങ്ങളും വിളകളും കത്തിക്കുന്നത് നിർത്തലാക്കണമെന്നും, എല്ലാ ശൈത്യകാലത്തും ജനങ്ങൾ ഒരേ അവസ്ഥ അഭിമുഖീകരിക്കുന്നില്ലായെന്ന് മനസിലാക്കാൻ ജുഡീഷ്യൽ നിരീക്ഷണം ശക്തമാക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
എല്ലാ വർഷവും ഉണ്ടാകുന്ന ശൈത്യകാലത്തെ വായുമലിനീകരണ പ്രശ്നങ്ങളെ കുറിച്ചുള്ള വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗങ്ങൾ ചേർന്നിട്ടുണ്ട്. തലസ്ഥാനത്ത് വായുമലിനീകരണം ഉണ്ടാവുന്നതിനുള്ള സാഹചര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ യോഗത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. രണ്ട് മാസത്തിനകം നടപടിയുടെ പുരോഗതി വ്യക്തമാക്കി സംസ്ഥാനങ്ങളോട് റിപ്പോർട്ട് സമർപ്പിക്കാനും ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.