എറണാകുളം: മാർപ്പാപ്പയുടെ നിർദ്ദേശം അനുസരിച്ച് ഏകീകൃത കുർബാന അർപ്പിച്ചില്ലെങ്കിൽ കൈവെട്ടുമെന്ന് എറണാകുളം, അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഭീഷണിക്കത്ത്. ആലുവ അശോകപുരം ഇടവക വികാരി ഫാ. ആന്റണി ചോലിക്കര അടക്കമുള്ള 15 പേർക്കാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. വിമതവൈദികർക്ക് വേണ്ടി മാത്രമുള്ള സമ്മാനമാണിതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2025 ഡിസംബർ 25ന് മുമ്പ് തന്നെ ഇത്തരത്തിലുള്ളവരുടെ ശിക്ഷകൾ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസി സമൂഹം തയ്യാറാക്കി എന്നും കത്തിൽ പറയുന്നുണ്ട്. വിശ്വാസികൾക്ക് സഭയെ അനുസരിക്കാത്തവരെ ആവശ്യമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സിനഡ് നിർദ്ദേശ പ്രകാരമുള്ള ഏകീതൃത കുർബാന ക്രിസ്തുമസ് നാൾ മുതൽ എറണാകുളം, അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം രംഗത്തെത്തിയിരുന്നു. സഭാ തലവനായ മാർപ്പാപ്പയുടെയും വത്തിക്കാന്റെയും തീരുമാനമാണിതെന്നും സഭയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ഇതനുസരിക്കണമെന്നും പ്രസ്താവനയിലൂടെ സഭാ നേതൃത്വം വിശ്വാസികളെ അറിയിച്ചു. മാർപ്പാപ്പയെ സഭാ നേതൃത്വം തെറ്റിദ്ധരിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം വിമത വിഭാഗം ആരോപിച്ചിരുന്നു.
സീറോ മലബാർ സഭയിൽ ഐക്യത്തിന് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മാർപ്പാപ്പ ആഹ്വാനം ചെയ്ത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ സംഘർഷങ്ങളിൽ തനിക്ക് വിഷമമുണ്ട്. സഭയിൽ ഐക്യം നിലനിൽക്കണമെന്നും ക്രിസ്മസിന് ദേവാലയങ്ങളിൽ സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്നും മാർപ്പാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഏകീകൃത കുർബാനയെ സംബന്ധിച്ച് സിനഡിൽ ഉൾപ്പെടെ തർക്കം നിലനിന്നിരുന്നു. എന്നാൽ സഭയുടെ ഐക്യത്തിന് വേണ്ടിയാണ് എല്ലാവരും ഒത്തൊരുമിച്ച് തീരുമാനം എടുത്തതെന്നും മാർപ്പാപ്പ വീഡിയോയിൽ വ്യക്തമാക്കി.