ദിസ്പൂർ: അസമിലെ ജോർഹത് സൈനിക സ്‌റ്റേഷന്റെ ആർമി ഗേറ്റിന് സമീപം ഭീകരാക്രമണം. ഗേറ്റിന് അടുത്തുള്ള ചവറ്റുകുട്ടയിൽ നിക്ഷേപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. തീവ്രത കുറഞ്ഞ ബോംബായിരുന്നു. ആക്രമണത്തിൽ ആളപായമില്ല. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം – ഇൻഡിപെൻഡന്റ് [ULFA (I)] ഏറ്റെടുത്തു. മേഖലയിൽ സൈന്യവും പോലീസും സംയുക്തമായി പരിശോധന നടത്തി വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അസം പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ അസമിൽ ULFA (I) നടത്തുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. തിൻസുകിയ ജില്ലയിലെ ആർമി ക്യാമ്പിന്റെ ഹേറ്റിന് സമീപം ഗ്രനേഡ് പൊട്ടിത്തെറിച്ചതാണ് ആദ്യത്തെ ആക്രമണം. നവംബർ 22നായിരുന്നു ഇത് നടന്നത്. പിന്നീട് ഡിസംബർ ഒമ്പതിന് ജോയ്‌സാഗറിലെ സിആർപിഎഫ് ക്യാമ്പിന് സമീപനവും ആക്രമണമുണ്ടായി.