യാത്രാപ്രേമികൾക്ക് വീണ്ടുമൊരു സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് സ്ഥലങ്ങൾ കൂടി. ഇറാനിലേക്കും കെനിയയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി വിസ ആവശ്യമില്ലെന്ന് അതത് രാജ്യങ്ങളിലെ ഭരണകൂടം അറിയിച്ചു.
ടൂറിസവും അന്താരാഷ്‌ട്ര നയതന്ത്ര ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു ചുവടുവയ്പ്പാണിതെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രതികരിച്ചു. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ നടപ്പിലാക്കുന്നതോടെ വിസാ നടപടികൾക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. വിസ കൂടാതെ വിദേശരാജ്യത്ത് പ്രവേശിക്കുമ്പോൾ യാത്രക്കാർക്ക് അനുവദിക്കുന്ന രേഖയാണ് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ അഥവാ ഇടിഎ.
ജനുവരി മുതലാണ് കെനിയയിലും ഇറാനിലും വിസ-രഹിത പ്രവേശനം നടപ്പിലാക്കുക. ഇന്ത്യ അടക്കം 33 പുതിയ രാജ്യങ്ങൾക്കാണ് ഇറാൻ സൗജന്യ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തെമ്പാടുമുള്ള വിവിധ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം ഇറാൻ കൈക്കൊണ്ടത്. റഷ്യ, യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ലെബനൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ടുണീഷ്യ, മൗറിതാനിയ, ടാൻസാനിയ, സിംബാബ്വേ, മൗറീഷ്യസ്, സീഷെൽസ്, ഇന്തോനേഷ്യ, ദറുസ്സലം, ജപ്പാൻ, സിംഗപ്പൂർ, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീൽ, പെറു, ക്യൂ, മെക്‌സിക്കോ, വെനസ്വേസ, ബോസ്‌നിയ, ഹെർസേഗോവിന, സെർബിയ, ക്രൊയേഷ്യ, ബെലാറൂസ് എന്നീ രാജ്യങ്ങൾക്കും വിസ സൗജന്യമായിരിക്കുമെന്ന് ഇറാൻ അറിയിച്ചു.
സൗജന്യ വിസ, വിസ ഓൺ അറൈവൽ, ഇടിഎ എന്നിവയിലേതെങ്കിലും മുഖേന ഇന്ത്യക്കാർക്ക് 57 രാജ്യങ്ങളിൽ സന്ദർശിക്കാം. അടുത്തിടെയാണ് ശ്രീലങ്കയും തായ്‌ലാൻഡും മലേഷ്യയും വിയറ്റ്‌നാമും ഇന്ത്യയ്‌ക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചതായി പ്രഖ്യാപിച്ചത്.