ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് ആശ്വാസമേകുന്ന ശബരി റെയിൽ പാതയുടെ അനിശ്ചിതത്വത്തിന് കാരണം കേരള സർക്കാരിന്റെ നയങ്ങളും മറ്റ് ജനകീയ പ്രശ്‌നങ്ങളുമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 1997-ൽ പ്രഖ്യാപിച്ച ശബരി പദ്ധതിക്കായി റെയിൽവേ ഇതുവരെ 264 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. അങ്കമാലി മുതൽ പെരുമ്പാവൂർ വരെയുള്ള 17 കിലോമീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്ഥലമെടുപ്പ്, ലൈൻ അലൈൻമെന്റ് എന്നിവയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധമുണ്ടായി. ഇതിന് പുറമെ പദ്ധതിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസുകളും കേരള സർക്കാരിന്റെ പിന്തുണ ലഭിക്കാത്തതും തുടർപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാകാൻ കാരണമായി. എരുമേലിയിലെ അലൈൻമെന്റ് അവസാനിപ്പിക്കാൻ കാരണം പ്രദേശം വനമേഖലയായതിനാലും സർവേയിലെ പ്രശ്‌നങ്ങളും മൂലമാണ്. അങ്കമാലി മുതൽ എരുമേലി വരെയുള്ള (111 കിലോമീറ്റർ) പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) എം/എസ് കെആർഡിസിഎൽ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ചിലവ് 3,726.95 കോടി രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി ചെങ്ങന്നൂർ-പമ്പ റെയിൽവേ പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ചെങ്ങന്നൂർ-പമ്പ (75 കിലോമീറ്റർ) പുതിയ പാതയുടെ അന്തിമ സർവ്വേയ്‌ക്ക് അനുമതി നൽകിയതായും പദ്ധതിയുടെ വിശദമായ റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി സർവേ ആരംഭിച്ചതായും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.