കോഴിക്കോട്: കോടഞ്ചേരിയിൽ യുവാവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ. കോടഞ്ചേരി നൂറാംതോട് സ്വദേശി നിധിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒന്നാം പ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ സരിതയെയാണ് അറസ്റ്റ് ചെയ്തത്.
നിധിനെ കൊലപാതകത്തിന് മുമ്പ് വിളിച്ചുവരുത്തിയത് സരിതയാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സരിതയെ കേസിൽ പ്രതി ചേർത്തത്. കേസുമായി ബന്ധപ്പെട്ട് 17-കാരൻ ഉൾപ്പെടെ നാല് പേരെയാണ് പോലീസ് നേരത്തെ പിടികൂടിയത്.
കോളേജ് വിദ്യാർത്ഥിയായ നിധിനെ കഴിഞ്ഞ ബുധനാഴ്ചയോടെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ രീതിയിലായിരുന്നു മൃതദേഹം.