തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ വീഴ്ച ആരോപിച്ച് ഡിജിപിയുടെ വസതിയിൽ പ്രതിഷേധവുമായി മഹിളാ മോർച്ച. ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ പോലീസിന്റെ ഭാഗത്ത് വൻ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
ഡിജിപി ഷേഖ് ദർവേഷ് സാഹിബ് വീട്ടിലുള്ളപ്പോഴായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. നേരത്തെ സംസ്ഥാന പോലീസ് കാര്യലയത്തിന് മുൻപിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് ഡിജിപിയുടെ വസതിക്ക് മുൻപിലേക്ക് പ്രതിഷേധം മാറ്റിയത്. മതിൽ ചാടി കടന്നും വീട്ടുമുറ്റത്ത് കിടന്നും പ്രവർത്തകർ പ്രതിഷേധിച്ചു. സമാധാനപരമായി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരുടെ മുടിക്ക് കുത്തിപ്പിടിച്ച് പോലീസ് വലിച്ചിഴച്ചു. പിന്നാലെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.