തിരുവനന്തപുരം: കേരളത്തിലെ സർവ്വകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒമ്പത് സർവ്വകലാശാലകളുടെ പ്രവർത്തനം വിസിമാരെ നിയമിക്കാത്തതിനാൽ കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പൊതു താത്പര്യഹർജിയായാണ് കേസ് ഹൈക്കോടതി പരിഗണിക്കുക. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ധനതത്വ ശാസ്ത്ര അദ്ധ്യാപികയായിരുന്ന ഡോ: മേരി ജോർജാണ് ഹർജി ഫയൽ ചെയ്തത്.
കേരള, എംജി, കുസാറ്റ്, കണ്ണൂർ, കെടിയു, മലയാളം, അഗ്രിക്കൾച്ചർ, ഫിഷറീസ്, നിയമ സർവകലാശാലകളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. കേരളയിലും കെടിയുവിലും വിസിമാരെ നിയമിക്കുവാനുള്ള നടപടികൾ ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ഇതുവരെയും മേൽ നടപടികൾ സ്വീകരിച്ചിട്ടില്ല. സർവ്വകലാശാല പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാൻ യൂണിവേഴ്‌സിറ്റി അധികൃതർ തയ്യാറാകാത്തതാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ വൈകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവൻ നിരവധി തവണയാണ് സർവ്വകലാശാലകൾക്ക് കത്തയഴച്ചത്. എന്നാൽ ഈ കത്തുകൾ സർവ്വകലാശാലകൾ അവഗണിച്ചു.
ഈ സാഹചര്യത്തിൽ യുജിസി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് വിസി നിയമനങ്ങൾ നടത്താൻ ചാൻസലർമാരായ ഗവർണർക്കും, ചീഫ് ജസ്റ്റിസിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ചാൻസലർ കൂടിയായ ഗവർണർ, ചീഫ് ജസ്റ്റിസ്, കേരള സർക്കാർ, യുജിസി, എഐസിടിഇ, ബാർ കൗൺസിൽ, യൂണിവേഴ്‌സിറ്റി രജിസ്ട്രാർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.