ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടക്കുന്നത് വികസന പ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കരിമണൽ ഖനന വിരുദ്ധ സമിതി. തോട്ടപ്പള്ളിയിൽ മണലെടുപ്പ് തുടരുകയാണെങ്കിൽ ജനങ്ങൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന പ്രശ്‌നങ്ങൾ പറയുകയായിരുന്നു കരിമണൽ ഖനന വിരുദ്ധ സമിതി. എന്നാൽ എത്ര സമരം ചെയ്താലും പ്രശ്‌നമില്ലെന്നും മണലെടുപ്പ് തുടരുമെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
നവകേരള സദസ് ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു നാട്ടിൽ നടക്കുന്നത് വികസനമാണെന്നും നിയമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്നും സമരസമിതിയെ പരിഹസിച്ചുക്കൊണ്ട് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം നിരസിച്ച് സമരസമിതിയും രംഗത്തെത്തി. ആലപ്പുഴയിലെ പല പ്രദേശത്തുമുള്ള 1000-ലധികം വീടുകളാണ് കരിമണൽ ഖനനം മൂലം തകരാറുകൾ സംഭവിച്ചിരിക്കുന്നതെന്നും ആറാട്ടുപുഴ, തൃക്കുന്ന പുഴ, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര തുടങ്ങിയ ഭാഗങ്ങളിൽ തീര ശോഷണം സംഭവിച്ചതായും നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നായും ഖനന വിരുദ്ധ സമിതി അറിയിച്ചു.
ഖനനവും മണൽ വേർത്തിരിക്കലും മൂലം ക്യാൻസർ സാധ്യതകൾ കുട്ടനാട്ടിൽ വർദ്ധിച്ചു വരുന്നതായും സമരസമിതി അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് മണൽ ഖനനം ഉടൻ നിർത്തലാക്കണമെന്നും മുഖ്യമന്ത്രി ഇതിനെതിരെ ജനങ്ങളോട് മറുപടി പറയണമെന്നുമായിരുന്നു സമിതിയുടെ ആവശ്യം.