എറണാകുളം: ക്ഷേത്ര മൈതാനങ്ങളിൽ നവകേരളാ സദസ് നടത്തുന്നതിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ട് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. കൊല്ലം കടയ്‌ക്കലിലെ ദേവീക്ഷേത്ര മൈതാനത്ത് നടക്കുന്ന നവകേരളാ സദസ്, തിരുവനന്തപുരം ശാർക്കര ക്ഷേത്ര മൈതാനത്തെ നവകേരളാ സദസ് എന്നിവ ചോദ്യം ചെയ്ത് ഭക്തർ സമർപ്പിച്ച ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്.
ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്കാണെന്നും പൊതുപരിപാടികൾ നടക്കുന്നത് ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ഭക്തർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നേരത്തെ, കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ നവകേരളാ സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് നവകേരളാ സദസ് ക്ഷേത്ര മൈതാനിയിൽ നടത്താൻ ദേവസ്വം ബോര്‍ഡ് നൽകിയ അനുമതി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഭക്തർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.