ബെംഗളൂരു: ഭാര്യയെ ഉപയോഗിച്ച് വ്യവസായിയെ ഹണി ട്രാപ്പ് ചെയ്ത സംഭവത്തിൽ ഭർത്താവും കൂട്ടാളികളും ബെംഗളൂരുവിൽ അറസ്റ്റിൽ. ആർടി നഗറിലെ ലാൻസർ റോഡിൽ നിന്ന് 48 കാരനായ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുക്കാൻ ഭാര്യയെ ഉപയോഗിച്ചയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. സഫാ , ഭർത്താവ് ഖലീം മുഹമ്മദ്, ഒബേദ് ഖാൻ, അതീഖ്, അബ്ദുൾ റക്കീബ് എന്നിവരാണ് പ്രതികൾ.
ഏതാണ്ട് രണ്ട് മാസം മുമ്പ് ഖലീം മുഹമ്മദ് ആർടി നഗറിലെ ഇരയുടെ കടയിലെത്തി ഇയാളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു. തുടർന്ന് മുഖ്യപ്രതി ഇരയ്‌ക്ക് ഭാര്യയെ വിധവയാണെന്ന് പരിചയപ്പെടുത്തി. വ്യവസായിയെ പ്രലോഭിപ്പിച്ച് ഇവരുമായി ശാരീരിക ബന്ധത്തിലേർപ്പെടുവാനുള്ള സാഹചര്യം ഒരുക്കി. യുവതിയെ ഇയാളുടെ എത്തിച്ച് ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തുടർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം അവർ ആർആർ നഗറിൽ ഹോട്ടൽ മുറിയെടുത്തു. ഗൂഢാലോചനയെക്കുറിച്ച് അറിയാതെ അവിടെ ചെന്ന ഇരയെ പ്രതികൾ ആക്രമിച്ച് ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ബുധനാഴ്ച ബിസിനസുകാരൻ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ആർആർ നഗർ പോലീസ് സ്റ്റേഷനിൽ നിന്ന് കേസ് സിസിബിയിലേക്ക് മാറ്റി. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇരയായ വ്യവസായി ആർആർ നഗർ മെട്രോ സ്റ്റേഷന് സമീപം എത്തി.പണം പിരിക്കാൻ പ്രതിയും കൂട്ടാളികളുംഅവിടെ എത്തി. സംഘം എത്തിയതോടെ സിസിബി സംഘം ഇവരെ പിടികൂടി. ഇതേ രീതിയിൽ മറ്റ് വ്യവസായികളിൽ നിന്നും സംഘം പണം തട്ടിയിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികളിൽ നിന്ന് ഒരു ഓട്ടോറിക്ഷ, ഇരുചക്ര വാഹനം, 4000 രൂപ, ആറ് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഐപിസി സെക്ഷൻ 386 ഉൾപ്പെടെയുള്ള വകുപ്പുകൾപ്രകാരം സംഘാംഗങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.