ന്യൂഡൽഹി: ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയെ അഭിനന്ദിച്ച് അന്താരാഷ്‌ട്ര നാണയനിധി. ന്യൂഡൽഹിയിൽ നടന്ന ആനുവൽ ആർട്ടിക്കിൾ 4 കൺസൾട്ടേഷന്റെ സമാപന ചടങ്ങിലായിരുന്നു ഐഎംഎഫിന്റെ പരാമർശം. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സാമ്പത്തിക മേഖലയുടെ ശേഷി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലുള്ള പുരോഗതി എന്നിവയിൽ ഇന്ത്യ മുന്നേറുകയാണെന്ന് അന്താരാഷ്‌ട്ര നാണയനിധിയുടെ ഇന്ത്യൻ പ്രതിനിധി നദ ചൗവരി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ പ്രകടനം വിലയിരുത്തുമ്പോൾ ഇന്ത്യയെ സ്റ്റാർ പെർഫോർമറായാണ് കണക്കാക്കുന്നതെന്നും ആഗോള സാമ്പത്തിക വളർച്ചയുടെ 16 ശതമാനവും സംഭാവന ചെയ്തത് ഭാരതമാണെന്നും ഐഎംഎഫ് അറിയിച്ചു. “സമാന നിലയിലുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റാർ പെർഫോർമറാണ് ഇന്ത്യ. അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയിലുള്ളത്”- നദ ചൗവരി പറഞ്ഞു.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ പുരോഗതിയാണ് കഴിഞ്ഞ വർഷം പ്രകടമായിരിക്കുന്നത്. മഹാമാരിക്ക് മുമ്പുള്ള തൊഴിൽ നിരക്കിനെ നിലവിൽ മറികടന്നു. രാജ്യത്തെ ഇൻഫോർമൽ സെക്ടറുകളിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ആഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധികളെ പോലും മറികടന്ന് മികച്ചതും ശക്തമായതുമായ പ്രകടനമാണ് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ഉണ്ടായിരിക്കുന്നതെന്നും അന്താരാഷ്‌ട്ര നാണയ നിധി അധികൃതർ ചൂണ്ടിക്കാട്ടി.