ഹൈദരാബാദ്: സ്വത്ത് തട്ടിയെടുക്കുന്നതിനായി ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി. തെലങ്കാനയിലെ മക്ലൂർസിലാണ് സംഭവം. സംഭവത്തിൽ മക്ലൂർസ് സ്വദേശിയായ 20-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മക്ലൂർ സ്വദേശിയായ മംഗളി പ്രസാദിന്റെ രണ്ട് കുട്ടികളും സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് കൊല്ലപ്പെട്ടത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കുടുംബത്തെ മുഴുവൻ പ്രതി വകവരുത്തിയതെന്ന് പോലീസ് പറഞ്ഞു.
നിസാമാബാദ്-കാമറെഡ്ഡി പാതയിലെ വനമേഖലയിൽ വച്ചാണ് പ്രസാദിനെ കൊലപ്പെടുത്തിയത്. തുടർന്ന് പ്രസാദിന്റെ ഭാര്യയെ കൊലപ്പെടുത്തുകയും മൃതദേഹം ബസറയിലെ നദിയിൽ ഉപേക്ഷിക്കുകയും ചെയ്തു. പിന്നാലെ പ്രസാദിന്റെ സഹോദരിമാരെയും മക്കളെയും പ്രതി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രതിക്ക് കുടുംബവുമായുള്ള ബന്ധം അടക്കമുള്ള വിശാദാംശങ്ങൾ അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.