തിരുവനന്തപുരം: ആശങ്കയായി കോവിഡ് കേസുകൾ. സംസ്ഥാനത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളിലും വർദ്ധനയുണ്ടായി. 292 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 2,041 ആയി. ഇന്നലെ രാജ്യത്ത് 341 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ സിംഹഭാഗവും കേരളത്തിലാണ് എന്നത് ആശങ്ക പരത്തുന്നു.
ഉത്സവ സീസണായതിനാൽ നഗരത്തിലെത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം, മുതിർന്നവരും കുട്ടികളും ആൾക്കൂട്ടത്തിനിടയിൽ പോകുന്നത് ഒഴിവാക്കണം, കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ ജില്ലകളിലും പരിശോധനകൾ കൂട്ടണം, അടിക്കടി പനി ബാധിക്കുന്നവർ ശ്രദ്ധിക്കണം, സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം, ആർടിപിസിആർ/ആന്റിജൻ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ഡിസംബറിലെ തണുത്ത അന്തരീക്ഷവും കാലാവസ്ഥയിലെ മാറ്റങ്ങളുമാണ് പെട്ടെന്ന് പനി കേസുകൾ വർദ്ധിക്കാൻ കാരണം. രോഗവാഹകരായ കീടാണുക്കൾക്ക് അന്തരീക്ഷത്തിൽ കൂടുതൽ സമയം തങ്ങി നിൽക്കാൻ സാധിക്കുന്നു. 60 കഴിഞ്ഞവരും ഗുരുതര രോഗം ബാധിച്ചവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ സ്ഥിരീകരിച്ച JN- ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസുകലെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലാണ്. എന്നാൽ മരണകാരിയല്ല. കൃത്യമായ പരിശോധനയും ജാഗ്രതയുമാണ് അനിവാര്യം.















