ശ്രീനഗർ: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ജമ്മുകശ്മീർ ഭരണകൂടം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് റോംഹിഗ്യകൾക്കും ബംഗ്ലാദേശികൾക്കും എതിരെ നടപടി ആരംഭിച്ചത്. ഇവർക്ക് അഭയം നൽകുന്ന പ്രദേശവാസികൾക്കെതിരെയും നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
അനധികൃതമായി തങ്ങുന്ന വിദേശ പൗരന്മാരുടെയും കുടിയേറ്റക്കാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ജമ്മു കശ്മീർ പോലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷനിൽ റോംഹിഗ്യക്കാർക്ക് അഭയം നൽകിയ 50 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരിൽ ഏഴ് ദമ്പതികളും ഉൾപ്പെടുന്നു. ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമായി നിർമിക്കാൻ അറസ്റ്റിലായവർ റോംഹിഗ്യകളെ സഹായിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
കിഷ്ത്വാർ, റംബാൻ, പൂഞ്ച്, രജൗരി ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അനധികൃതമായി കുടിയേറുന്നവർക്ക് താമസിക്കാൻ ചില പ്രദേശവാസികൾ അവരുടെ ഭൂമി നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഓപ്പറേഷന് നേതൃത്വം നൽകുന്ന ഡിഐജി ശക്തി പഥക് പറഞ്ഞു. ജമ്മു നഗരത്തിലെ മുപ്പതോളം ഇടങ്ങളിൽ പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. റോംഹിഗ്യകളും ബംഗ്ലാദേശികളും ഉൾപ്പെടെ 13,700-ലധികം പേർ അനധികൃതമായി ജമ്മു കശ്മീരിൽ താമസിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. മുഴുവൻ പേരെയും കണ്ടെത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.