ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ഹിന്ദുക്കൾ നിരന്തരമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പാക് മനുഷ്യാവകാശ പ്രവർത്തകനും മുൻ മുത്തഹിദ ക്വാമി മൂവ്മെന്റ്(എംക്യുഎം) അംഗവുമായ ആരിഫ് ആജികിയ. പിഒകെയുടെ തനത് ഭാഷയും സംസ്കാരവും മനുഷ്യാവകാശങ്ങളും പൂർണമായും തുടച്ചു നീക്കാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. ജമ്മു കശ്മീർ സമാധാനും വികസനവും കൊണ്ട് സ്വർഗസമാനമായ പുരോഗതിയിലേക്ക് കുതിക്കുമ്പോൾപിഒകെയിലെ ജനങ്ങൾ നരകത്തിൽ നിന്നും നരകത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നിലവിൽ യുകെയിൽ പ്രവാസജീവിതം നയിക്കുന്ന ആരിഫ് ആജികിയ പറയുന്നു.
പാക് അധിനിവേശ കശ്മീർ അവഗണനയുടെയും വിവേചനത്തിന്റെയും പിടിയിലാണ്. സിന്ധിലെയും ബലൂചിസ്ഥാനിലെയും വംശീയ- മത ന്യൂനപക്ഷങ്ങൾ പാക് സൈന്യത്തിന്റെ പ്രത്യേക ലക്ഷ്യങ്ങളാണ്. ഏകദേശം 1,000 ന്യൂനപക്ഷ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകുകയും ബലമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് നിർബന്ധിച്ച വിവാഹം കഴിപ്പിച്ചിട്ടുണ്ട്. പിഒകെയിലെ ന്യൂനപക്ഷങ്ങളോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഞങ്ങളും കശ്മീരികളാണ്. ഭാരതത്തിൽ കശ്മീർ ദിനംപ്രതി പുരോഗമിക്കുകയാണ്. എന്നാൽ പിഒകെ നരകിക്കുകയാണ്. ഒരേ ദേശക്കാരായിട്ടും
എന്തുകൊണ്ടാണ് ഗിൽജിത് ബാൾട്ടിസ്ഥാൻ സമൃദ്ധമാകാത്തത് ആരിഫ് ആജികിയ എൻഐഎയ്ക്ക് നല്കിയ അഭിമുഖത്തിൽ ചോദിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ വൈദ്യുതി നൽകി. എന്നാൽ അത് ഉത്പാദിപ്പിക്കുന്ന പിഒകെയിൽ പന്ത്രണ്ടും പതിനാറും വരെ മണിക്കൂറാണ് ലോഡ്ഷെഡിങ്. പാകിസ്താനിൽ വെള്ളമെത്തിക്കുന്നത് പിഒകെയിൽ നിന്നാണ്. എന്നാൽ ഇവിടെ സ്ത്രീകൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഭാരതത്തിൽ കശ്മീരി സമൂഹം സ്വന്തം തനിമയിൽ ജീവിക്കുമ്പോൾ പിഒകെയിൽ പഞ്ചാബി അധിനിവേശമാണ്. ഭാഷയും വസ്ത്രവും വരെ മാറിയിരിക്കുന്നു. മുസാഫറാബാദിൽ 90 ശതമാനം പേരും പഞ്ചാബിയാണ് സംസാരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
1947ൽ കശ്മീരിൽ നടന്ന ആക്രമണത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അന്ന് ആക്രമണം നടത്തിയത് പാക് ഭീകരരാണ്. അന്ന് അവർ കശ്മീരി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു. അവരെ റാവൽപിണ്ടിയിലെയും പെഷവാറിലെയും ചന്തകളിൽ വിറ്റു. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക് കാരണം പാകിസ്ഥാനും ചൈനയും നടത്തിയ അധിനിവേശങ്ങളാണ്. ചൈന കടന്നുകയറിയ അക്സായി ചിൻ ഭാരതത്തിന്റെ ഭാഗമാണെന്നതിൽ തനിക്ക് സംശയമില്ലെന്നും ആജികിയ പറഞ്ഞു.