ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എല്ലാ ആശുപത്രികളിലും മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രില്ലുകൾ നടത്തണം. ജനങ്ങൾ ഒരു തരത്തിലും ആശങ്കപ്പെടേണ്ട അവസ്ഥ കാണുന്നില്ല. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് മുന്നോട്ടു പോകേണ്ട സാഹചര്യമാണുള്ളത്. കൂടാതെ ജനങ്ങൾക്കിടയിലേക്ക് ബോധവത്കരണം എത്തിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇന്ന് നടന്ന കൊറോണ അവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
വരും ദിവസങ്ങളിൽ തണുപ്പ് കൂടുന്നതിനാലും ആഘോഷങ്ങളുടെ സമയമായതിനാലും പ്രതിരോധ നടപടികൾ സ്വീകരിക്കണം. നിലവിൽ കൊറോണയുടെ വകഭേദം ജെഎൻ1, 19 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മറ്റുള്ള സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
ഒമ്പത് ദിവസത്തിനിടെ കൊറോണ കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബർ 11ന് 938 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 19ന് കൊറോണ കേസുകളുടെ എണ്ണം 1937 ആയി ഉയർന്നു. അടുത്തിടെ ഗോവയിൽ നടന്ന ചലച്ചിത്ര മേളയിൽ പങ്കെടുത്ത 18 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥാനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകും. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടത് എല്ലാ സംസ്ഥാന സർക്കാരുകളുടെയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാർ, അഡീഷണൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.