ബെംഗളൂരു: പെൺഭ്രൂണഹത്യ നടത്തിയതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ഉടമ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഈ ആശുപത്രി അടച്ചു പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൊസ്‌കോട്ട തിരുമലഷെട്ടിഹള്ളിയിലെ എസ്പിജി, ഹോസ്പിറ്റൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ഉടമ ഡോ. ശ്രീനിവാസിനെയാണ് അറസ്റ്റ് ചെയ്തത്.
2022 മുതൽ ശ്രീനിവാസ് എട്ട് തവണ ഭ്രൂണഹത്യ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി റിസപ്ഷനിസ്റ്റ് ഭരതിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അഞ്ച് മാസം പ്രായമായ ഭ്രൂണത്തെ മാലിന്യപ്പെട്ടിയിൽ നിന്നും കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ആശുപത്രി അടപ്പിക്കുകയായിരുന്നു. ഗ്രാമീണ മേഖലയിൽ നിന്നും ഭ്രൂണഹത്യ നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളെ കണ്ടെത്തി നഴ്‌സുമാരാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. അടുത്തിടെ മാണ്ഡ്യ, മൈസൂരു, ബെംഗളൂരു എന്നിവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭ്രൂണഹത്യ സംഘത്തെ പോലീസ് കണ്ടെത്തിയിരുന്നു.