കാലാപാനി സിനിമയെക്കുറിച്ച് സംസാരിച്ച് നടൻ പ്രഭാസ്. മലയാള സിനിമ വലിയൊരു ഇന്‍ഡസ്ട്രിയാണെന്നും കാലാപാനി എന്നൊരു സിനിമയെക്കുറിച്ച് മറ്റുള്ള ഭാഷയിലൊക്കെ ചിന്തിച്ച് തുടങ്ങുന്ന സമയത്ത് മലയാളത്തിൽ അത് വന്നെന്നും പ്രഭാസ് പറഞ്ഞു. ആദ്യമായി കാലാപാനി കാണുമ്പോൾ ഇത് ഏത് ഭാഷയാണെന്നും താൻ ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സലാർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി രാജാമൗലിയോടൊപ്പം ചെയ്ത അഭിമുഖത്തിലായിരുന്നു പ്രഭാസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹോംബാല ഫിലിംസിന്റെ യുട്യൂബ് ചാനലിലൂടെ ഇന്നായിരുന്നു അഭിമുഖം പുറത്ത് വിട്ടത്. പ്രശാന്ത് നീൽ, പ്രഭാസ്, രാജമൗലി, പൃഥ്വിരാജ് എന്നിവരായിരുന്നു അഭിമുഖത്തിലുണ്ടായിരുന്നത്. ഡിസംബർ 22 വെള്ളിയാഴ്ചയാണ് സലാർ തീയേറ്ററുകളിൽ എത്തുന്നത്.
‘കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള്‍ ചിന്തിക്കുന്നതിന് മുമ്പ് തന്നെ മലയാളം ഇന്‍ഡസ്ട്രി അത് ചെയ്തിരുന്നു. ഇത് ഏത് സംസ്ഥാനമാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഇവർ പറയുന്ന ഭാഷ ഏതാണ് എന്നൊക്കെ ചിന്തിച്ചായിരുന്നു ഞാനൊക്കെ കാലാപാനി കണ്ടത്. 27 വര്‍ഷം മുമ്പാണ് കാലാപാനി ഇറങ്ങിയത്. മലയാളം വലിയ ഇന്‍ഡസ്ട്രിയാണ്. നിങ്ങള്‍ക്ക് മികച്ച ടെക്‌നീഷ്യന്മാരുണ്ട്.’- പ്രഭാസ് പറഞ്ഞു.