എറണാകുളം: കൊച്ചിയിലെ വൈഗ കൊലക്കേസ് വിചാരണ പൂർത്തിയായി. ഈ മാസം 27-ന് കേസിൽ വിധി പറയും. 10 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ മാത്രമാണ് പ്രതിയെന്ന് പോലീസ് പറയുന്നു. 2021 മാർച്ച് 21-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും അമ്മാവനെ കാണിക്കാനെന്ന വ്യാജേനയാണ് മകൾ വൈഗയെ കൂട്ടി അച്ഛൻ സനു മോഹൻ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിയത്. ഇവിടെ വച്ച് പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് മുങ്ങി.
ഗോവ, കോയമ്പത്തൂർ, മൂകാംബിക എന്നിവിടങ്ങളിൽ ഒരു മാസത്തോളം ഒളിവിൽ താമസിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. കർണാടകയിലെ കാർവാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പണം നൽകാനുള്ളവരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് മകളെ കൊലപ്പെടുത്തിയതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് പറയുന്നു.