അയോദ്ധ്യ: ശ്രീരാമക്ഷേത്രം ഉയരുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഭോജ്പാലി ബാബയും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തും. മദ്ധ്യപ്രദേശിലെ ബേതുലിൽ ധർമ്മ പ്രചാരണം നടത്തുന്ന ഭോജ്പാലി ബാബ എന്ന രവീന്ദ്ര ഗുപ്തയ്‌ക്ക് പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കഴിഞ്ഞദിവസം ലഭിച്ചു. ബാബയെ അയോദ്ധ്യയിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പുകൾ ഗ്രാമീണർ ആരംഭിച്ചു കഴിഞ്ഞു.
രാംലല്ലയുടെ അഭിഷേക ചടങ്ങിനുള്ള ക്ഷണം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബാബ പറഞ്ഞു. 32 വർഷം മുൻപ് 21-മത്തെ വയസിലാണ്
രാമക്ഷേത്രത്തെ മുൻ നിർത്തി ബാബ ദൃഢപ്രതിജ്ഞയെടുത്തത്. രാമക്ഷേത്ര നിർമാണത്തിനായി കുടുംബത്തെ ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിക്കുകയായിരുന്നു. സാമൂഹിക സേവനത്തിലും സജീവമാണ് 53 കാരനായ ബാബ.
സംഘ പശ്ചാത്തിൽ ജനിച്ചു വളർന്ന ബാബ 1992ൽ കർസേവകർക്കൊപ്പം അയോദ്ധ്യയിൽ പോയിരുന്നു.അന്ന് എടുത്ത പ്രതിജ്ഞയാണ് ഇത്രത്തോളം എത്തിയത്. ഫിലോസഫിയിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം നിയമവും പഠിച്ചിട്ടുണ്ട്. കുറച്ചു കാലം അഭിഭാഷകനായി പ്രവർത്തിച്ച ബാബ ജോലി ഉപേക്ഷിച്ചാണ് സന്യാസത്തിലേക്കും സമൂഹത്തിലേക്കും ഇറങ്ങിയത്. ബാബയുടെ തീരുമാനത്തെ കുടുംബം എതിർത്തിരുന്നെങ്കിലും മാനവ സേവയാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞു മനസ്സിലാക്കി വീട് വിട്ടിറങ്ങുകയായിരുന്നു.
ഭോജ്പാലി ബാബ കഴിഞ്ഞ 10 വർഷമായി ബേതുളിലെ മിലൻപൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംഘടന ചുമതല കൂടി അദ്ദേഹത്തിനുണ്ട്. രാജ്യത്ത് സനാതന ധർമ്മം ശക്തിപ്പെടുത്താനാണ് രാമക്ഷേത്രത്തിന് അടിത്തറ പാകിയതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
ബാബയ്‌ക്ക് പ്രൗഢഗംഭീരമായ യാത്രയപ്പ് നൽകുമെന്ന് അദ്ദേഹത്തിന്റെ അനുയായി കൃഷ്ണകാന്ത് ഗവാണ്ടേ പറഞ്ഞു. ബാബ തന്റെ ജീവിതം മുഴുവൻ ഭഗവാൻ ശ്രീരാമനും സമൂഹത്തിനുമായാണ് സമർപ്പിച്ചതെന്നും കൃഷ്ണകാന്ത് കൂട്ടിച്ചേർത്തു.