അടുത്ത കാലത്തായി കല്ല്യാണവീടുകളും മരണവീടുകളും ഉൾപ്പെടെ തല്ലുമാല സ്റ്റൈൽ സ്വീകരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ആഘോഷ വേളകളിലാണ് ഏറ്റവും അധികം സന്ദർഭങ്ങളും നിമിഷങ്ങൾക്കുള്ളിൽ കയ്യാങ്കളിയിലേക്ക് മാറിയിട്ടുള്ളത്. എന്നാൽ കാരണം അന്വേഷിച്ച് ചെല്ലുമ്പോഴാകും മൂക്കത്ത് വിരൽ വച്ച് ഇതിനായിരുന്നോ എന്ന് ചിന്തിച്ചുപോകുക.
അടുത്തിടെ ആലപ്പുഴ ജില്ലയിൽ നടന്ന വിവാഹ ചടങ്ങിൽ പപ്പടം കിട്ടാത്തതിന്റെ പേരിലുണ്ടായ പൊല്ലാപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അവിടെയും നിന്നില്ല, ബിരിയാണിയിൽ ഇറച്ചി കുറഞ്ഞ് പോയതിന്റെ പേരിലും കറികളുടെ പേരിലും തുടങ്ങി ഒടുവിൽ പനീർ കിട്ടാത്തതിന്റെ പേരിലെത്തി നിൽക്കുന്നു കൂട്ടയടി.
വിവാഹ വേളയിൽ പനീർ കിട്ടാത്തതിന്റെ പേരിലുണ്ടായ തർക്കം തമ്മിൽ തല്ലിലാണ് അവസാനിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലാണ്. വീഡിയോയിൽ ക്ഷണിച്ചു വരുത്തിയ അതിഥികൾക്കായി ഭക്ഷണം വിളമ്പി വച്ചിരിക്കുന്നത് കാണാം. ഇതിനിടയിലൂടെയാണ് വിരുന്നുകാരുടെ തമ്മിൽതല്ല്. ഇതിൽ കസേരയുൾപ്പെടെയെടുത്ത് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്.
ഘർ കി കലേഷ് എന്ന എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. വിരുന്നിനിടെ വിളമ്പിയ മട്ടർ പനീറിൽ പനീർ ഇല്ലാതിരുന്നതാണ് സംഘർഷത്തിന് കാരണമായതെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.