എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ കുറ്റാരോപിതർക്കെതിരെ ഇഡി ഹൈക്കോടതിയിൽ. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്യാത്തതെന്നും ഇഡി കോടതിയെ അറിയിച്ചു. സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
ഗുരുതര കുറ്റം ചെയ്തവർ സ്വതന്ത്രരായി നടക്കുകയാണെന്നും എന്തുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്താതെന്നുമുള്ള ഹൈക്കോടതിയുടെ ചോദ്യത്തിലാണ് ഇഡിയുടെ പരമാർശം. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂട്ടുനിന്നവരെയാണ് അറസ്റ്റ് ചെയ്തതെന്നും അരവിന്ദാക്ഷൻ വാദിച്ചു.
സെപ്റ്റംബർ 26-നാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിൽ ഒന്നാം പ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്താണ് അരവിന്ദാക്ഷനെന്നും പണം ഇടപാട് നടത്തുന്നതിലെ പ്രധാന ഇടനിലക്കാരനാണ് ഇയാളെന്നും ഇഡി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.