ഭുവനേശ്വര്‍: മാതൃഭാഷയെ ജീവിത ഭാഷയാക്കാന്‍ ജനങ്ങൾ സ്വയം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന മാദ്ധ്യമമാണ് ഭാഷ. രാഷ്‌ട്രത്തിന്റെ തനിമ എല്ലാവരിലും ഉണരണമെങ്കിൽ ഹൃദയബന്ധമുണ്ടാകണം. അത് സുദൃഢമാകണമെങ്കിൽ മാതൃ ഭാഷയിൽ സംസാരിക്കണമെന്നും സര്‍സംഘചാലക് പറഞ്ഞു. അഖിലഭാരതീയ സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സര്‍വ ഭാഷാ സമാദരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ധരണീധര്‍ നാഥ് അദ്ധ്യക്ഷനായി. വിവിധ ഭാഷകളിലെ പ്രമുഖരായ 14 എഴുത്തുകാരെ സര്‍സംഘചാലക് യോഗത്തിൽ ആദരിച്ചു.
സാഹിത്യം എഴുത്തുകാരന്റെ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാകരുത്. അത് സമൂഹത്തിന് ഉപകാരപ്രദവും ഉന്മേഷം പ്രദായകവുമാകണം. ശരിയായ ഉപയോഗത്തിലൂടെയാകണം ഭാഷയെ ആദരിക്കുന്നത്. മറിച്ച് പാരിതോഷികങ്ങളും ബഹുമതികളും കൊണ്ട് ഭാഷ പുരോഗമിക്കില്ല.
ലോകഹിതമാണ് ഭാരതത്തിന്റെ ജീവിതദര്‍ശനം. അതിനാലാണ് ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നത്. ധര്‍മ്മമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ ധര്‍മ്മം എന്നത് ആരാധനാരീതി മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. വ്യത്യസ്തമായ ആരാധനാ രീതികള്‍ ഉണ്ടാകാം, എന്നാല്‍ ധര്‍മ്മമെന്നത് സനാതനവും സത്യവുമാണ്. ധര്‍മ്മചിന്ത ഉള്ളതുകൊണ്ടാണ് മനുഷ്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നത്. അതില്ലായിരുന്നെങ്കില്‍ മൃഗങ്ങളെപ്പോലെ തന്നെയാകുമായിരുന്നു മനുഷ്യന്റെ ജീവിതവും. ഏകത്വത്തില്‍ വൈവിധ്യമെന്നതല്ല വൈവിധ്യത്തിലെ ഏകതയാണ് നമ്മുടെ സവിശേഷത. സത്യം ഒന്നാണ്. അതിനെ വിവിധ രൂപത്തില്‍ ആവിഷ്‌കരിക്കുന്നു. ഇത് മനസിലാക്കുന്നതില്‍ പലര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മളെ ഒരുമിച്ച് നിര്‍ത്തുന്നത് ധര്‍മ്മമാണ്. എന്നാല്‍ ഭാരതീയതയെ ശരിക്ക് മനസിലാക്കാത്തവര്‍ ഇതൊരു ആരാധനാക്രമം മാത്രമായി പ്രചരിപ്പിക്കുകയാണ്. അത്തരം ധാരണകള്‍ തിരുത്തണം. ഭാരതീയ സംസ്‌കാരത്തെ കുറിച്ച് ആശയക്കുഴപ്പം നീക്കുന്നതിലും സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും സാഹിത്യലോകത്തിന് നിര്‍ണായകമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം സര്‍സംഘചാലക് പറഞ്ഞു.