ന്യൂഡൽഹി: ഇന്ത്യയിൽ മത ന്യൂനപക്ഷ സമൂഹം സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് രാജ്യങ്ങളിൽ പീഡനങ്ങൾ നേരിടുമ്പോഴാണ് ഇന്ത്യ ന്യൂനപക്ഷ സമൂഹത്തിന് സുരക്ഷിതസ്ഥലമാകുന്നതെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വിവേചനങ്ങളില്ലാതെ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. ലോകത്ത് പലയിടത്തും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും പാഴ്സികൾ ഇന്ത്യയിൽ ഒരു സുരക്ഷിത താവളം കണ്ടെത്തി. അവർ രാജ്യത്ത് സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കുന്നു. ഇന്ത്യക്ക് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവും ഇല്ലെന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിമർശകരെ സർക്കാർ അടിച്ചമർത്തുകയാണോ എന്ന ചോദ്യത്തിന് ഇന്ത്യ അഭിപ്രായ സ്വതന്ത്ര്യം ഉള്ള നാടാണെന്നും ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. എഡിറ്റോറിയലുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ, വീഡിയോകൾ, ട്വീറ്റുകൾ തുടങ്ങിയവയിലൂടെ വ്യക്തികൾക്ക് ആരോപണങ്ങൾ ഉന്നയിക്കാം. അതിനുള്ള അവകാശവും അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1947-ൽ ഇന്ത്യ സ്വതന്ത്രം നേടിയപ്പോൾ ഇന്ത്യയുടെ ഭാവിയെ കുറിച്ച് ബ്രീട്ടിഷുകാർ നടത്തിയ പ്രവചനങ്ങളെല്ലാം ഇപ്പോൾ തെറ്റാണെന്ന് ലോകത്തിന് മനസിലായി. എല്ലാ മേഖലകളിലും ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയാണ്. അതുപോലെ തന്നെ ബിജെപി സർക്കാർ തെറ്റാണെന്ന് പറയുന്നവർ നാളെയിത് മാറ്റി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















