ബെംഗളൂരു: വീട്ടിനുള്ളിൽ ഒരു വർഷത്തോളം പഴക്കമുള്ള 52കാരിയുടെ അസ്ഥികൂടം കണ്ടെത്തി. ബെംഗളൂരുവിലെ ബാഗലഗുണ്ടെ ഹവനൂർ ലേഔട്ടിലെ ഡ്യൂപ്ലക്സ് വീട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു ദാക്ഷായിണി താമസിച്ചിരുന്നത്. ഒരു വർഷം മുൻപ് ദാക്ഷായിണി മരിച്ചെന്നാണ റിപ്പോർട്ട്. കട്ടിലിൽ കിടന്ന നിലയിലായിരുന്നു അസ്ഥികൂടം.
പത്ത് മുൻപാണ് ദാക്ഷായണിയുടെ ഭർത്താവ് മരിച്ചത്. പിന്നാലെ മകനും ക്യാൻസർ ബാധിച്ച് മരിച്ചു. ഭർത്താവിന്റെയും മകന്റെയും മരണത്തോടെ വീട്ടിൽ ഒറ്റയ്‌ക്കായ ദാക്ഷായിണി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒരു വർഷം മുൻപ് ദാക്ഷായിണി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദാക്ഷായിണിക്ക് ഒരു മകളുണ്ടായിരുന്നു. എന്നാൽ കുടുംബത്തിലെ ചില പ്രശ്നങ്ങളെ തുടർന്ന് മകളും ഭർത്താവും വീട്ടിലേക്ക് വരാറുണ്ടായിരുന്നില്ല. ദാക്ഷായിണി പിന്നീട് മൊബൈൽ നമ്പറും മാറ്റിയിരുന്നതായി മകൾ പൊലീസിനോട് പറഞ്ഞു.
വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനകൾക്ക് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ.















