തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഭാസുരാംഗന്റെ ജാമ്യ ഹർജിയോടൊപ്പം ബാങ്ക് സെക്രട്ടറി ആര്‍കെ ബൈജു രാജനും ജാമ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ സിംഗിൾ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കണ്ടല സഹകരണബാങ്കിൽ നടന്ന സാമ്പത്തിക കുറ്റകൃത്യം ഗൗരവകരമാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസന്വേഷണം അട്ടിമറിക്കപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കണ്ടല സഹകരണ ബാങ്കിൽ നടന്നത് കൃത്യമായ ഗൂഢാലോചനയാണെന്നും തട്ടിപ്പിലൂടെ വലിയ സാമ്പത്തിക നഷ്ടമാണുണ്ടായതെന്നും കോടതി വ്യക്തമാക്കി.
200 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടല ബാങ്കില്‍ നടന്നത്. ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കള്‍ വഴി വായ്പക്കായി ഇടപെട്ടിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. തുടർന്ന് നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഭാസുരാംഗനെ ഇഡി അറസ്റ്റ് ചെയ്തത്.