ന്യൂഡൽഹി: വിഘടനവാദികൾക്കും ഭീകരവാദികൾക്കും കാനഡ ഇടം നൽകുന്നതാണ് യഥാർത്ഥ പ്രശ്‌നമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. രാജ്യതലസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന അമേരിക്കൻ ആരോപണത്തെയാണ് ട്രൂഡോ ഉയർത്തിക്കാട്ടിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
പ്രശ്‌നത്തെ എങ്ങനെയാണ് കാണുന്നതെന്ന് കൃത്യമായും തുറന്നും പറഞ്ഞിട്ടുണ്ടെന്നും നിലപാടുകളിൽ ഇന്ത്യ സ്ഥിരത പുലർത്തുന്നുണ്ടെന്നും അവരുടെ രാജ്യത്തുള്ള ഭീകരവാദ ഘടകങ്ങൾക്കെതിരെ കാനഡ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാഗ്ചി കൂട്ടിച്ചേർത്തു. യുഎസിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഇത് സംബന്ധിച്ച് പാർലമെന്റിൽ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കാനഡയുടെ ആരോപണങ്ങൾ തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പൊള്ളയായ ആരോപണത്തെ തുടർന്ന് ആഗോള തലത്തിൽ തന്നെ കാനഡയ്‌ക്ക് വലിയ തിരച്ചടി നേരിട്ടു. ഇന്ത്യ- കാനഡ ബന്ധത്തിലുണ്ടായ വിള്ളൽ ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായെങ്കിലും അസംബന്ധമാണെന്ന് കാട്ടി ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു.