ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യ സമർപ്പിച്ച അപ്പീലിൽ ഖത്തർ കോടതി മൂന്ന് ഹിയറിംഗുകൾ നടത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. എട്ട് പേരെയും എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18ന് ഖത്തറിന്റെ ദേശീയ ദിനത്തിൽ ഖത്തർ അമീർ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി തടവുകാർക്ക് മാപ്പ് നൽകി ശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശിക്ഷയിൽ ഇളവ് ലഭിച്ചവരുടെ പേരുകളോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഈ കേസ് നിലവിൽ ഖത്തർ കോടതിയിൽ പരിഗണനയിലാണ്. നവംബർ 23, നവംബർ 30, ഡിസംബർ 7 തീയതികളിലായാണ് മൂന്ന് ഹിയറിംഗുകൾ നടന്നത്. ഒക്ടോബർ 26നാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചതിന് പിന്നാലെ ഇന്ത്യ അപ്പീൽ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോൾ തുടർവാദങ്ങൾ നടക്കുന്നത്.
ഖത്തർ ഭരണാധികാരി മാപ്പ് നൽകിയവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവർ ആരൊക്കെയാണെന്ന് ഔദ്യോഗികമായ വിവരം ലഭിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീറും അടുത്തിടെ ചർച്ച നടത്തിയെങ്കിലും അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പങ്കുവയ്‌ക്കാനാകില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ” ഇന്ത്യ അത്യധികം പ്രാധാന്യത്തോടെയാണ് ഈ വിഷയത്തെ പരിഗണിക്കുന്നത്. അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും” ബാഗ്ചി വ്യക്തമാക്കി.
2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും കസ്റ്റഡിയിലെടുക്കുന്നത്. ഖത്തറിൽ സൈനികസേവനം നൽകുന്ന കമ്പനിയായിരുന്നു ഇത്. നാവികസേനയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇവർ ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തടവിൽ കഴിയുന്നത്.