കൊച്ചി: ക്ഷേമ പെൻഷൻ മുടങ്ങിയെന്ന മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാർ മറുപടി ഇന്ന്. പെൻഷൻ മുടങ്ങിയതിന്റെ കാരണം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സർക്കാർ ആരോപണത്തിന് കേന്ദ്രവും മറുപടി നൽകും.
സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അങ്ങനെ എങ്കിൽ പണമില്ലെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മറിയക്കുട്ടിയുടെ ഹർജി പരിഗണിക്കുന്നതിനിടെ വൈകാരികമായാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രതികരിച്ചത്. മരുന്നിനും ഭക്ഷണത്തിനുമായി 1,600 രൂപ അല്ലേ ചോദിക്കുന്നുള്ളൂ, പെൻഷൻ നൽകിയല്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് വഹിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.