കോഴിക്കോട്: നവകേരളാ സദസിൽ ലഭിക്കുന്ന പരാതികൾക്ക് പരിഹാരമില്ലെന്ന വിമർശനം ശക്തമാകുന്നു. കോഴിക്കോട് നടന്ന നവകേരളാ സദസിൽ ലഭിച്ച പരാതികളിൽ രണ്ട് ശതമാനം പോലും ഇതുവരെ തീര്‍പ്പായിട്ടില്ല. 46,000 ത്തോളം പരാതികൾ ലഭിച്ചതിൽ 733 എണ്ണം മാത്രമാണ് പരിഹരിച്ചത്.
സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതികൾ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. അതാണ് ഇഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന നവകേരളാ സദസിൽ 45,897 നിവേദനങ്ങളാണ് ലഭിച്ചത്. ലഭിച്ച പരാതികളിൽ 15,649 പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളാണ് പരിഹരിക്കേണ്ടത്.
സിപിഎം നേതാക്കൾ ഭരിക്കുന്നിടത്ത് പോലും പരാതികൾ പരിഹരിക്കപ്പെടുന്നില്ല. പരാതികളുടെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് പരിഹാര നടപടികള്‍ നീണ്ടുപോകുന്നു എന്നതാണ് ഉദ്യോഗസ്ഥരുടെ വാദം. സാധാരണ രീതിയിൽ ജില്ലാ അദാലത്തുകളിൽ നിന്ന് 3,000 പരാതികളാണ് ലഭിക്കുക. എന്നാൽ 15 ഇരട്ടിയാണ് നവകേരള സദസില്‍ ലഭിച്ചിരിക്കുന്നത്.