എറണാകുളം: കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടയെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.
എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള കോടതി ഇടപെടലാണ് ആഗ്രഹിക്കുന്നത്. തന്നേക്കാൾ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ടെന്നും സർക്കാർ ഇന്ന് തന്നെ കോടതിയിൽ അപമാനിച്ചുവെന്നും മറിയക്കുട്ടി പ്രതികരിച്ചു.
മറിയക്കുട്ടിയുടെ ഹർജി പരിഗണിക്കവെ ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവിതം നശിപ്പിക്കരുതെന്നും മറിയക്കുട്ടിയ്‌ക്ക് പണമുണ്ടെന്ന സർക്കാർ വാദം കഷ്ടമാണെന്നും ഹൈക്കോടതി വിമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.
പെൻഷൻ ലഭിക്കാതിരുന്നാൽ മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പെൻഷൻ തുക എപ്പോൾ കൊടുക്കാനാകുമെന്ന കാര്യത്തിലുൾപ്പെടെ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.