പാട്ന: ഔറംഗബാദിലും സമീപപ്രദേശങ്ങളിലും നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ബിഹാറിലെ ഔറംഗബാദിലെ മദൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ലുഡ്ഡിയ കുന്നിൻ പ്രദേശത്തെ വനത്തിൽ ഡിസംബർ 21 വ്യാഴാഴ്ച സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്. പ്രഷർ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡി), ഡിറ്റണേറ്ററുകൾ, കോഡെക്‌സ് വയർ എന്നിവ സംഘം പിടിച്ചെടുത്തു. പ്രാദേശികമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
ഔറംഗബാദ് പോലീസ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്ര) എന്നിവയുടെ സംയുക്ത സംഘമാണ് ലുഡ്ഡിയ കുന്നിൻ പ്രദേശത്തിന് സമീപം തിരച്ചിൽ നടത്തിയത്. ഈ പ്രദേശത്തിന് സമീപം സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്താൻ നക്സലുകൾ പദ്ധതിയിട്ടിരുന്നതായി ഔറംഗബാദ് പോലീസ് സൂപ്രണ്ട് സ്വപ്ന ഗൗതം മെഷ്റാം അറിയിച്ചു.
16080 ഇലക്‌ട്രോണിക് ഡിറ്റണേറ്ററുകളും, ഏകദേശം 1662 കിലോഗ്രാം തൂക്കം വരുന്ന 554 കെയിൻ ഐഇഡികളും 6 കിലോഗ്രാം ഭാരമുള്ള രണ്ട് പ്രഷർ ഐഇഡികളും തിരച്ചിലിനിടെ സംഘം കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, ഐഇഡി സ്‌ഫോടനത്തിൽ തീവ്രവാദികൾ വ്യാപകമായി ഉപയോഗിച്ച് വരുന്ന കോഡക്‌സ് വയർ 4 ബണ്ടിലുകളും കോമ്പിംഗ് ടീം കണ്ടെടുത്തു.
നിയമവിരുദ്ധ ഭീകര സംഘടന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രാജ്യവ്യാപകമായി ഡിസംബർ 22 ന് ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇത് തുടങ്ങുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.