ബെംഗളൂരു: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിക്കുന്നതു പോലെയുളള ജോലികൾ ചെയ്യിക്കുന്നത് കർണ്ണാടകയിൽ തുടർക്കഥയാകുന്നു.വിദ്യാർത്ഥികളെ നിർബന്ധിച്ച് സ്‌കൂൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥികൾ ആസിഡ് കുപ്പികൾ പിടിച്ച് ചൂലുകൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്തിനു പിന്നാലെയാണ് സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്.ഇതേത്തുടർന്ന് രക്ഷിതാക്കളും കന്നഡ പ്രവർത്തകരും സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ബെംഗളൂരു നോർത്ത് സോൺ-1 ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) കെ ജി അഞ്ജനപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജുവനൈൽ ജസ്റ്റിസ് ആക്‌ട്, മാനുവൽ സ്‌കാവെഞ്ചേഴ്‌സ് ജോലി നിരോധനം, മാനുവൽ സ്‌കാവെഞ്ചേഴ്‌സ് പുനരധിവാസ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ലക്ഷ്മിദേവമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.വെള്ളിയാഴ്ചയാണ് പ്രിൻസിപ്പലിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രിൻസിപ്പലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവം വിവാദമായിട്ട് ഒരാഴ്ച തികയും മുൻപാണ് പുതിയ വീഡിയോ വൈറൽ ആയത്. അധ്യാപിക മൊബൈൽ ഫോണിൽ പകർത്തിയ വൈറലായ വീഡിയോയിലൂടെയാണ് അന്ന് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു.
സ്‌കൂൾ പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്‌പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അന്ന് തന്നെ അറസ്റ്റിലായി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതേ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ അഭിഷേക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാത്തതിന് വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിച്ചത്, ആ ഫോട്ടോകളും വൈറലായിരുന്നു.