ബെർളിൻ: പുതുവത്സരദിന തലേന്ന് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ കോളോഗ്നെ കത്തീഡ്രലിൽ സുരക്ഷ വരർദ്ധിപ്പിച്ചു. ക്രിസ്മസിനോടുബന്ധിച്ച് കത്തീഡ്രലിലേക്ക് എത്തുന്ന ജനങ്ങളെ പരിശോധിക്കുമെന്നും എല്ലാ സന്ദർശകർക്കും സെക്യൂരിറ്റി ചെക്ക് നിർബന്ധമാക്കുമെന്നും പോലീസ് വ്യക്തമാക്കി. കത്തീഡ്രലിന്റെ സമീപത്ത് കനത്ത പോലീസ് സുക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരമാണ് ഓസ്ട്രിയ, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം വർദ്ധിച്ചുവെന്നത് ഭീഷണിക്ക് ആക്കം കൂട്ടുന്നതായി ജർമ്മനിയുടെ ഇന്റീരിയർ മിനിസ്റ്റർ നാൻസി ഫീസർ പ്രതികരിച്ചു.
ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ പള്ളികളിലും ക്രിസ്മസ് മാർക്കറ്റുകളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഓസ്‌ട്രിയൻ പോലീസും സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഡിസംബർ 24നും 31നുമാണ് കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.