ലോകമെമ്പാടുമുള്ള രാമഭക്തർ പ്രാണപ്രതിഷ്ഠാ ദിനത്തിന് കാത്തിരിക്കുകയാണ്. ഭഗവാൻ ക്ഷേത്ര ശ്രീകോവിലിൽ ആസനസ്ഥനാകുന്ന പുണ്യദിനത്തിനായി അയോദ്ധ്യ നവവധുവിനെപ്പോലെ അണിഞ്ഞൊരുകയാണ്. ഡിസംബർ 30 ഉള്ളിൽ നഗരത്തിലെ ആരംഭിച്ച എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാകും.
ഭക്തരുടെ ആവേശം ഇരട്ടിയാക്കി ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നു. ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗിക ഹാൻഡിലിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.
ക്ഷേത്രത്തിന്റെ ഒന്നാം നില ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. പ്രധാന കവാടത്തിന്റെ പടവുകളുടെ നിർമാണവും പൂർത്തിയായി. ലൈറ്റിംഗ്, വയറിംഗ് ജോലികളടക്കമുള്ള ഫിനിഷിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്.ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ കർമ്മം നടക്കുക. ജനുവരി 26 മുതൽ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനവും ആരാധനയും സാധ്യമാകും. നഗരത്തിലെ ഹോട്ടലുകളിലെ ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
തിരക്ക് നിയന്ത്രിക്കാൻ ഭക്തർ ടിവിയിലൂടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വീക്ഷിക്കണമെന്ന് ട്രസ്റ്റ് അധികൃതരും അയോദ്ധ്യ ഭരണകൂടവും അഭ്യർത്ഥിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളും മതിലുകളും രാമായണത്തിലെ കഥാസന്ദർഭങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് അയോദ്ധ്യയിലെത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്.
ത്രേതായുഗത്തിന്റെ പ്രൗഢിയോടെയാണ് അയോദ്ധ്യ അലങ്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് റോഡുകളിൽ തമിഴും തെലുങ്കും ഉൾപ്പെടെ വിവിധ ഭാഷകളിൽ ഫലകങ്ങൾ സ്ഥാപിക്കുന്നുണ്ട്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ഡിസംബർ 30ന് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിക്കും.