ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലുണ്ടായ പ്രളയം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ പ്രധാനമന്ത്രി വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞ കാര്യം മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അറിയിച്ചത്. സംസ്ഥാനത്തിനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.
തെക്കൻ തമിഴ്‌നാട്ടിലെ പ്രളയത്തിന്റെ സ്ഥിതിഗതികളാരായാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തെ പറ്റിയും സർക്കാർ സ്വീകരിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളെ പറ്റിയും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും പ്രധാനമന്ത്രി പറഞ്ഞു.- സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
കനത്തമഴയെ തുടർന്ന് ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് 900 കോടി രൂപയുടെ ധനസഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 30-ൽ അധികം മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ കനത്തമഴയെ തുടർന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.