അയോദ്ധ്യ: രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കായി പണം പിരിക്കുന്നുവെന്ന വാർത്തകൾ ജാഗ്രതയോടെ കാണണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ. രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ പേരിലാണ് ചിലയിടങ്ങളിൽ സംഭാവന തേടുന്നത്. ഒരു തരത്തിലുള്ള പിരിവിനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രസീതുമായി ചിലയിടങ്ങളിൽ സംഭാവന തേടുന്നു എന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മിലിന്ദ് പരാണ്ഡെയുടെ പ്രതികരണം.
കോടാനുകോടി രാമഭക്തർ നടത്തിയ നിധിസമർപ്പണത്തിലൂടെയാണ് രാമക്ഷേത്രം യാഥാർത്ഥ്യമായത്. രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങളും നിർമാണയജ്ഞത്തിൽ പങ്കാളികളാണ്. രാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ പരിപാടികൾക്കായി പണം പിരിക്കുന്നില്ലെന്നും ജനങ്ങൾ കബളിപ്പിക്കപ്പെടരുതെന്നും മിലിന്ദ് പരാണ്ഡെ പത്രക്കുറിപ്പിൽ അറിയിച്ചു.