തിരുവനന്തപുരം: നവകേരളാ സദസിൽ പരാതിയുമായെത്തുന്നവരെ വിഡ്ഢികളാക്കി അധികാരികൾ. കൂലിപ്പണിക്കാരനെ കളിയാക്കുന്ന തരത്തിലാണ് പരിഹാര നടപടി സ്വീകരിച്ചത്. നാല് ലക്ഷം രൂപയുടെ വായപയ്‌ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരളാ സദസിലെത്തിയ പരാതിക്കരാന് ഇളവ് ചെയ്തത് വെറും 515 രൂപ. കണ്ണൂർ ഇരിട്ടിയിൽ നടന്ന നവകേരളാ സദസിലാണ് പരാതിക്കാരൻ നിവേദനം നൽകിയത്.
വീടിന്റെ അറ്റക്കുറ്റപ്പണിക്ക് എടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെയാണ് പരാതിയുമായി നവകേരളാ സദസിലെത്തിയത്. തുടർന്ന് ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അറിയിപ്പും എത്തി. 515 രൂപ കുറച്ചുവെന്നാണ് ജോയിന്റ് രജിസ്ട്രാർ അറിയിച്ചത്.
3,97,731 രൂപയിലാണ് പാരതിക്കാരൻ ഇളവ് ചോദിച്ചത്. അതിൽ 515 രൂപ കുറച്ച് ബാക്കി 3,97,216 രൂപ ഈ മാസം 31-നകം അടക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പരാതികൾ തീർപ്പാക്കി എന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്കിടയിലാണ് ഈ സംഭവം പുറത്തു വന്നിരിക്കുന്നത്.