ന്യൂ ഡൽഹി : രാജ്യമിന്ന് വീർ ബാല ദിനം ആചരിക്കുന്നു. ശ്രീ ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളായ സാഹിബ്സാദ ബാബ സൊരാവർ സിംഗ് ജിയെയും ബാബ ഫത്തേ സിംഗ് ജിയെയും ജുജാർ സിംഗ്ജിയെയും അജിത് സിംഗ്ജിയെയും ഔറംഗസേബ് കൊലപ്പെടുത്തിയ ദിവസത്തെ സ്മരിക്കുവാനാണ് ഈ ദിവസം ആചരിക്കുന്നത്.
മുഗളന്മാരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരതയുടെ സ്മരണയുടെ ദിനമാണിന്ന്.
പത്ത് സിഖ് ഗുരുക്കന്മാരിൽ അവസാനത്തെ ആളായ ഗുരു ഗോവിന്ദ് സിംഗ് തന്റെ പിതാവ് ഒമ്പതാമത്തെ സിഖ് ഗുരുവായിരുന്ന ‘ഗുരു തേജ് ബഹാദൂർ ‘ന്റെ മരണശേഷം ഒമ്പതാം വയസ്സിൽ 1676 ൽ പത്താം സിഖ് ഗുരുവായി.1675-ൽ സിഖ് നേതാവ് ഗുരു തേജ് ബഹാദൂറിനെ ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യുകയും പരസ്യമായി തലവെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു. ഗുരു ഗോവിന്ദ് സിംഗിന് നാല് ആൺമക്കളുണ്ടായിരുന്നു. അവരെ ചാർ സാഹിബ്സാദെ ഖൽസ എന്നാണ് വിളിച്ചിരുന്നത്.
ഔറംഗസീബിന്റെ മത പീഡനങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം കാശ്മീരി പണ്ഡിറ്റുകൾ ഗുരു ഗോവിന്ദ് സിംഗ് ജിയെ സമീപിച്ചു. അവരെ സഹായിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെ യോദ്ധാക്കളുടെ സംഘടനയായ ഖൽസ സ്ഥാപിക്കപ്പെട്ടു.
1704 ൽ അന്നത്തെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് മുഗൾ സൈന്യം ആനന്ദപൂർ സാഹിബിനെ ഉപരോധിച്ചു.
സിഖ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ചാംകൗർ യുദ്ധത്തിൽ (1704) ജുജാർ സിംഗ്ജിയെയും അജിത് സിംഗ്ജിയെയും മുഗൾ സൈന്യം കൊലപ്പെടുത്തി.
സത്‌ലജ് നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആനന്ദപൂർ സാഹിബെന്ന ഈ നഗരം സിഖ് മതത്തിലെ ഏറ്റവും പവിത്രമായ മതകേന്ദ്രങ്ങളിലൊന്നാണ്. ഇവിടം തകർത്താൽ സിഖ് മതത്തെ തകർക്കാൻ കഴിയും എന്ന് തോന്നിയ ഔറംഗസേബ് അവിടേക്കു വാൻ സൈന്യത്തെ അയച്ചു.
ഈ സംഭവത്തിൽ ഗുരു ഗോവിന്ദ് സിങ്ങിന്റെ മറ്റു രണ്ട് ആൺമക്കൾ പിടിക്കപ്പെട്ടു. പതിവുപോലെ ഔറംഗസേബ് അവരോട് ഇസ്ലാം മതം സ്വീകരിച്ചാൽ കൊല്ലപ്പെടില്ലെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ആത്മാഭിമാനികളായ ആ യുവബാലന്മാർ മതഭ്രാന്തന്റെ ഈ ഓഫർ പുല്ലുപോലെ തള്ളിക്കളഞ്ഞു. അക്രമിയുടെ മതം സ്വീകരിക്കാൻ അവർ തയ്യാറായില്ല.
താൻ ഭയപ്പെടുത്തുമ്പോൾ ഇസ്‌ലാം മതം വീകരിക്കാത്തവരെ കൊലപ്പെടുത്താൻ ഔറംഗസേബ് സ്വീകരിച്ചിരുന്നത് രാക്ഷസീയമായ രീതികൾ ആയിരുന്നു. ഈ ബാലന്മാരെ ജീവനോടെ ഒരു മതിലിനുള്ളിൽ വെച്ച് അടക്കുകയാണ് ചെയ്തത്. 1705 ഡിസംബർ 11-ന് അവരെ ജീവനോടെ ഒരു മതിലിൽ അടച്ചിടാൻ ഉത്തരവിട്ടു. 1705 ഡിസംബർ 12 ന്, ബാബ സൊരാവർ സിംഗ് ജിയെയും ബാബ ഫത്തേ സിംഗ് ജിയെയും നിർത്തി ചുറ്റും ഇഷ്ടിക വെച്ച് ജീവനോടെ മുദ്രവെച്ചു. അങ്ങിനെ അവർ രക്തസാക്ഷികളായി.അങ്ങിനെ ജീവനോട് കല്ലറയിൽ അടക്കപ്പെടുമ്പോൾ ബാബ സൊരാവർ സിംഗ് ജിക്ക് 9 വയസ്സും സാഹിബ്സാദ ഫത്തേ സിങ്ജിക്ക് 6 വയസ്സുമായിരുന്നു പ്രായം. ആ കൊച്ചു കുട്ടികളെപ്പോലും മതം മാറ്റാൻ ഔറംഗസേബിന്റെ ശാസനത്തിനു കഴിഞ്ഞില്ല.
നിർഭാഗ്യകരമായ ഈ സംഭവങ്ങൾ നടന്നത് പഴയ പട്ടണമായ സിർഹിന്ദിന് സമീപമുള്ള സ്ഥലത്താണ്, ഈ സ്ഥലത്തെ ഫത്തേഗർ സാഹിബ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു., സ്മരണയ്‌ക്കായി എല്ലാ വർഷവും ഡിസംബർ 25 മുതൽ 28 വരെ ഇവിടെ സിഖ് തീർത്ഥാടനം നടക്കുന്നു.
സിഖ്കലണ്ടറായ നാനക്ക് ശാഹി അനുസരിച്ച് എല്ലാ വർഷവും ഡിസംബർ 20 മുതൽ ഡിസംബർ 27 വരെ ആത്മാഭിമാനികളായ സിക്ക് സമൂഹം ബലി ദാന വാരമായി ആഘോഷിക്കുന്നു.
ഈ ദിവസങ്ങളിൽ ഗുരുദ്വാരകളിലും വീടുകളിലും സമൂഹ കീർത്തന പാരായണം നടക്കുന്നു. ഗുരു ഗോവിന്ദ് സിംഗിന്റെയും കുടുംബത്തിന്റെയും ബലിദാന ചരിത്രവും മുഗളന്മാരുടെ കൊടും ക്രൂരതകളും സ്മരിക്കുന്നു.സിഖുകാർ ഈ ആഴ്ച മുഴുവൻ നിലത്ത് ഉറങ്ങുന്നു. അവർ ഭൗതിക സുഖങ്ങൾ ത്യജിക്കുന്നു. അങ്ങിനെ മാതാ ഗുജ്രിയുടെയും സാഹിബ്സാദുകളുടെയും ബലി ദാനത്തിന് ആദരാഞ്ജലി അർപ്പിക്കുകയാണ് അവർ. അവർക്കൊപ്പം രാജ്യവും ആ പാവന രക്തസാക്ഷിത്വത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനത്തിൽ, ഡിസംബർ 26 വീർ ബാല ദിവസായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വീർ ബൽ ദിവസ് പരിപാടിയിൽ പങ്കെടുക്കും. ഈ അവസരത്തിൽ യുവാക്കളുടെ മാർച്ച് പാസ്റ്റ് മോദി ഫ്ലാഗ് ഓഫ് ചെയ്യും.
എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ