ട്രിപ്പോളി: 9 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ലിബിയയുടെ ഓഹരി വിപണി വ്യാപാരം പുനരാരംഭിച്ചു. രാഷ്‌ട്രീയ- സുരക്ഷാ അനിശ്ചിതത്വങ്ങൾ കാരണം ഒമ്പത് വർഷത്തിലേറെയായി ലിബിയയിൽ ഓഹരി വിപണി പ്രവർത്തിച്ചിരുന്നില്ല. തലസ്ഥാനമായ ട്രിപ്പോളിയിൽ തിങ്കളാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്ന് പ്രവർത്തിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാഷണൽ യൂണിറ്റി ഗവൺമെന്റിന്റെ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് അൽ-ദബീബയും ഡയറക്ടർ ബോർഡ് ജനറൽ ബഷീർ മുഹമ്മദ് അഷൂരും ചേർന്ന് മണി മുഴക്കിയാണ് വ്യാപാരം പുനരാരംഭിച്ചത്.ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസിയിൽ ട്രേഡിംഗ് ഹാൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
2006-ലാണ് ലിബിയയിൽ ഓഹരി വിപണി പ്രവർത്തനമാരംഭിച്ചത്. 2011-ലെ നാറ്റോ-പിന്തുണയുള്ള പ്രക്ഷോഭത്തിന് ശേഷം വിപണിക്ക് തടസ്സം നേരിട്ടു. ഒടുവിൽ 2014-ലെ ആഭ്യന്തര കലഹത്തിനും ശേഷം ഓഹരി വിപണി വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.