ലക്നൗ: കടുവാ സങ്കേതത്തിൽ നിന്ന് വഴി തെറ്റിയ കടുവ വന്നെത്തിയത് ജനങ്ങൾ തിങ്ങി പാർക്കുന്ന ഗ്രാമത്തിൽ. ഉത്തർപ്രദേശിലെ അറ്റ്കോണ ഗ്രാമത്തിലാണ് സംഭവം. അതിരാവിലെ ഉറക്കമുണർന്ന പ്രദേശവാസികളാണ് കടുവയെ ആദ്യം കണ്ടത്. മതിലിൽ കിടന്ന കടുവയെ നോക്കി തെരുവുനായകൾ കുരക്കുന്നത് കണ്ടതോടെയാണ് കടുവ കിടക്കുന്ന വിവരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
മതിലിൽ കിടന്നിരുന്ന കടുവ ആളുകൾ തിങ്ങി കൂടിയതോടെ നിലത്തിറങ്ങി. തുടർന്ന് ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ കടുവയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കടുവാ സങ്കേതത്തിൽ നിന്നും വഴി തെറ്റി കടുവ ജനവാസ മേഖയിലിറങ്ങിയത്. നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മയക്കുവെടി വച്ചശേഷം കടുവയെ കൂട്ടിലടക്കുകയായിരുന്നു.
മതിലിന്റെ മുകളിൽ കയറി വിശ്രമിക്കുകയും, ഗ്രാമത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന കടുവയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കടുവയെ കാണാൻ വിവിധയിടങ്ങളിൽ നിന്നും ആളുകൾ തടിച്ചുകൂടി. തുടർന്ന് വനംവകുപ്പും പോലീസും ചേർന്നാണ് ജനങ്ങളെ സ്ഥലത്ത് നിന്ന് നീക്കിയത്.