തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബോധവത്കരണം നടത്തുന്ന പോലീസിന്റെ പണം തട്ടി ഓൺലൈൻ തട്ടിപ്പുസംഘം. തിരുവനന്തപുരം കമ്മീഷണർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. അക്കൗണ്ടിൽ നിന്നും 25,000 രൂപയോളം നഷ്ടമായി. അക്കൗണ്ടിന്റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചായിരുന്നു പണം തട്ടൽ. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ സന്ദേശമായി എത്തുന്നത് അക്കൗണ്ട് ഓഫീസറുടെ മൊബൈൽ നമ്പറിലേക്കാണ്. സൈബർ തട്ടിപ്പുകളിൽ ഇരയാകരുതെന്നും ഒടിപി നമ്പറുകളും കൈമാറരുതെന്ന് നിരന്തരം ബോധവത്കരണം നടത്തുന്ന ഓഫീസ് തന്നെയാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിൽ നിന്നെന്ന വ്യാജേന സന്ദേശമെത്തി. കെവൈസി ഉടൻ പുതുക്കാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. മെസേജിൽ പരാമർശിച്ചിരിക്കുന്ന ലിങ്കിൽ അക്കൗണ്ട് ഓഫീസർ ക്ലിക്ക് ചെയ്ത് ഒടിപിയും നൽകി. മിനിറ്റുകൾക്കുള്ളിൽ എസ്ബിഐയുടെ ജഗതി ബ്രാഞ്ചിൽ നിന്നും പോലീസിന്റെ അക്കൗണ്ടിലുള്ള പണം സംഘത്തിന്റെ കയ്യിലായി.
പണം നഷ്ടമായത് തിരിച്ചറിഞ്ഞതോടെ പോലീസ് ഉടൻ തന്നെ 1930 എന്ന കൺട്രോൾ റൂമിലേക്ക് വിവരം കൈമാറി. പണം തട്ടിപ്പുകാരിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്തത്.















