ലക്‌നൗ:യുപി പോലീസിന്റെ നടപടികളെ ഭയന്ന് 74 കുറ്റവാളികൾ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഹർദോയ് ജില്ലയിലെ അത്രൗലിയിൽ പോലീസ് സ്‌റ്റേഷനിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. തങ്ങൾ ചെയ്ത കുറ്റകൃത്യങ്ങൾ പ്ലക്കാർഡിൽ എഴുതി, കഴുത്തിൽ തൂക്കിയാണ് ഇവർ സ്റ്റേഷനിൽ ഹാജരായത്.
ഭാവിയിൽ ഒരിക്കലും കുറ്റകൃത്യങ്ങൾ ചെയ്യില്ലെന്ന് ഇവർ സ്റ്റേഷൻ ഇൻചാർജിനു മുന്നിൽ പ്രതിജ്ഞയെടുത്തു. തങ്ങളുടെ പരിസരത്ത് എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പോലീസിനെ അറിയിക്കുമെന്നും, കുറ്റകൃത്യങ്ങൾ തടയാൻ പോലീസിനെ സഹായിക്കുമെന്നും ഇവർ വാക്കു നൽകി.
യുപിയിൽ യോഗി സർക്കാർ നടപടി ശക്തമാക്കിയതോടെ ക്രിമിനലുകളും മാഫിയകളും പരിഭ്രാന്തിയിലാണ്. ഓരോ ദിവസവും ക്രിമിനലുകൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്ന കാഴ്ചയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച് ഗുണ്ടകളുടെയും കുറ്റവാളികളുടെയും പട്ടിക തയ്യാറാക്കി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് യുപി പോലീസ്. ഇതിന്റെ ഭാഗമായി അത്രൗലി പോലീസ് സ്‌റ്റേഷനിലും കുറ്റവാളികളെ വിളിപ്പിച്ചിരുന്നു. കർശന നടപടി ഭയന്നാണ്, കുറ്റവാളികൾ കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങിയത്.