ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് 80 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. റൈഹാൻ ഫസൽ, അസീം ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്ന് ദുബായ് വഴി കാബൂളിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് സിഐഎസ്എഫ് ഇരുവരെയും പരിശോധിച്ചത്. തുടർന്ന് നാല് വലിയ ബാഗുകളിലാക്കി സൂക്ഷിച്ച നിലയിൽ മരുന്നുകൾ കണ്ടെടുക്കുകയായിരുന്നു. എന്നാൽ പിടികൂടിയ മരുന്നുകളുടെ രേഖകളോ മറ്റ് വിവരങ്ങളോ പ്രതികളുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
വിഷയത്തിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പിടികൂടിയ മരുന്നുകൾ കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും സിഐഎസ്എഫ് അറിയിച്ചു.