തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ കേരള പോലീസ് കേസെടുക്കുന്നതിലൂടെ പുറത്ത് വരുന്നത് കമ്യൂണിസ്റ്റ് ഫാസിസത്തിന്റെ തെറ്റായ പ്രവണതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഡൽഹിയിൽ പോരാടിയ സീതാറാം യെച്ചൂരിയും പി രാജീവും എവിടെയെന്നും അദ്ദേഹം ചോദിച്ചു. ജനം ടിവിയിലെയും ജന്മഭൂമിയിലെയും മാദ്ധ്യമപ്രവർത്തകർക്കെതിരെ നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഈ കേസെടുക്കലിലൂടെ പുറത്ത് വരുന്നത് കമ്യൂണിസ്റ്റ് ഫാസിസമാണ്. ഡൽഹിയിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സീതാറാം യെച്ചൂരിയും പി രാജീവും എവിടെ. രാജ്യവിരുദ്ധ പരാമർശം നടത്തിയ ബിബിസിക്ക് വേണ്ടി വാദിച്ചവരാണ് ഇവരൊക്കെ. മാദ്ധ്യമപ്രവർത്തകർ അവരുടെ ചുമതലയാണ് നിർവ്വഹിക്കുന്നത്. – വി.മുരളീധരൻ പറഞ്ഞു
അതിർ വരമ്പിട്ട് നിയന്ത്രിക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കടന്ന് കയറുന്നത്. കേരളത്തിലെ ഇടത് സർക്കാർ മാദ്ധ്യമങ്ങളെ കേസെടുത്ത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ജനം തിരിച്ചറിയും. ജനങ്ങൾ മാദ്ധ്യമങ്ങൾക്ക് പിന്തുണയും നൽകും. ജനം , ജന്മഭൂമി മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തോടെ സർക്കാരിന്റെ ഉദ്ദേശ്യം മനസിലായി. നിക്ഷ്പക്ഷമായും സത്യസന്ധമായും മാദ്ധ്യമ പ്രവർത്തനം നടത്തുന്നത് ആരെന്ന് ഇതിലൂടെ തന്നെ അറിയാം.- വി.മുരളീധരൻ കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കെതിരെ പോലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് നീക്കം ചെയ്യുന്ന വാർത്ത റിപ്പോർട്ട് ചെയ്തവർക്കെതിരെ നോട്ടീസ് അയക്കുകയായിരുന്നു.