മോസ്‌കോ: ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സൈനിക ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനായുള്ള പദ്ധതികളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്. നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോറിനെ കുറിച്ചും ചെന്നൈ-വ്‌ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴിയെ പറ്റിയും ചർച്ച ചെയ്തതായി ലാവ്‌റോവ് അറിയിച്ചു.
സൈന്യത്തിലെയും സാങ്കേതിക മേഖലയിലെയും സഹകരണത്തെ കുറിച്ചും ആധുനിക സൈനിക ഉപകരണങ്ങളുടെ സംയുക്ത ഉത്പാദനത്തെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും താത്പര്യത്തിനനുസരിച്ചും യുറേഷ്യൻ ഭൂഖണ്ഡത്തിന്റെ സുരക്ഷയെയും മുൻനിർത്തിയാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിൽ സൈനിക ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു. ഊർജസഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തയ്യാറാണ്. സാമ്പത്തിക നിക്ഷേപങ്ങളിലും മറ്റ് സഹകരണ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ദൃഢമാക്കാൻ രാജ്യങ്ങൾ തമ്മിൽ പ്രത്യേക കരാറിൽ എത്തിയിട്ടുണ്ടെന്നും എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സെർജി ലാവ്റോവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാര-സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പുരോഗമിച്ചതെന്ന് റഷ്യൻ എംബസി അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രത്യേക കരാറുകളിൽ ഉൾപ്പെടെ ഇന്ത്യയും റഷ്യയും ഒപ്പുവയ്‌ക്കാൻ തീരുമാനിച്ചത്.