കാസർകോട്: എൻഡോസൾഫാൻ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസർകോടെത്തും. ദേശീയ ഹരിത ട്രിബ്യൂണൽ സംഘത്തിന്റെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസർകോട് എത്തുന്നത്. കർണാടക ഉടുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകനായ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.
എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനാൽ വർഷങ്ങൾ കഴിയുമ്പോൾ ഭൂഗർഭ ജലസ്രോതസുകളിൽ മാരക വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. തുടർന്നാണ് അന്വേഷണം നടത്താൻ കേന്ദ്ര സംഘം തീരുമാനിച്ചത്.
കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത്. 2013- ലാണ് വിവരം പുറത്തറിയുന്നത്. പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളിയാണ് സംഭവം വെളിപ്പെടുത്തിയത്.