ന്യൂഡൽഹി: 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം നാല് മാസം കൊണ്ട് രാജ്യത്തെ 52 കോടി ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ സാധിച്ചെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കോൺഗ്രസ് വർഷങ്ങളോളം അധികാരത്തിലിരുന്നിട്ടും വെറും 11 കോടി ബാങ്ക് അക്കൗണ്ടുകൾ മാത്രമാണ് തുറന്നതെന്നും ലേഖി വിമർശിച്ചു. ഡൽഹിയിൽ നടന്ന വിക്ഷിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ജനങ്ങൾക്ക് യാതൊരു സാമൂഹിക നീതിയും ലഭിച്ചിരുന്നില്ല. മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ വികസനത്തിലേക്ക് നയിച്ചു. ഇന്ന് രാജ്യം ഡിജിറ്റൽ ഇന്ത്യയായി മാറിയിരിക്കുകയാണ്. ജനങ്ങൾക്ക് സൗകര്യപ്രദമായും എളുപ്പത്തിലും ഉപയോഗിക്കാൻ സഹായിക്കുന്ന മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങളുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വിക്ഷിത് ഭാരത് സങ്കൽപ് യാത്ര സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് യാത്രയുടെ പ്രധാനലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡൽഹിയിൽ സംഘടിപ്പിച്ച വിക്ഷിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്തത്.